Friday, December 11, 2009

ജീവിതം കീഴ്മേല്‍ മറിച്ച ദുരന്തത്തിന്റെ ഓര്‍മയുമായി


റിയാദ്: യാത്രയില്‍ മരണത്തിലേക്കുള്ള വഴി തിരിയല്‍ അപ്രതീക്ഷിതമാണെങ്കില്‍ അത്തരമൊരു വഴിത്തിരിവിലേക്കാണ് തങ്ങളുടെ വാഹനം കുതിച്ചുകയറിയതെന്ന് ആ കുടുംബം അപ്പോള്‍ അറിഞ്ഞില്ല. എന്താണ് സംഭവിക്കുന്നതെന്ന് തിരിച്ചറിയും മുമ്പ് വാഹനം കീഴ്മേല്‍ മറിഞ്ഞു. 'ഷീജയും ഹസ്നയും റോഡിലേക്ക് തെറിച്ചുവീണുകിടക്കുന്നത് കണ്ടു; പിന്നെ ഒന്നും ഓര്‍മ്മയില്ല...' അസ്ലമിന്റെ വാക്കുകള്‍ പാതി മുറിഞ്ഞു. ആശുപത്രി കിടക്കയില്‍ ശരീരവും മനസും വേദനയുടെ ഉള്‍പ്പിടിത്തങ്ങളില്‍ ഞെരിഞ്ഞമരുമ്പോഴും പത്രപ്രവര്‍ത്തകന്റെ വഴക്കത്തോടെ സംഭവങ്ങളോര്‍ത്തെടുക്കുകയാണ് അസ്ലം കൊച്ചുകലുങ്ക്. പ്രിയപത്നി ഷീജയുടെയും  ഇളയമകള്‍ ഹന്നയുടെയും മരണമേല്‍പിച്ച ആഘാതത്തില്‍നിന്ന് മുക്തമായില്ലെങ്കിലും സംഭവഗതികള്‍ മറ്റുള്ളവരുമായി ഇന്നലെ പങ്കുവെച്ചു. 

രാവിലെ ഒമ്പതിന് ബുറൈദയില്‍ നിന്നു പുറപ്പെടാനാണ് തീരുമാനിച്ചിരുന്നത്. യാത്ര പുറപ്പെട്ടപ്പോള്‍ ഒരു മണിക്കൂറിലേറെ വൈകി. കുടുംബ സുഹൃത്തായ അബ്ദുല്ലയുടെ ജി.എം.സി വാനിലായിരുന്നു യാത്ര. ഹൈവേയില്‍ അനുവദനീയമായ വേഗതയിലായിരുന്നു വാഹനം. അല്‍ ഗാത്ത് കയറ്റം കയറി അല്‍പദൂരം മുന്നോട്ട് നീങ്ങി, മജ്മയിലേക്കുള്ള എക്സിറ്റിനടുത്തെത്തിയപ്പോഴാണ് പിന്‍വശത്തെ ടയറുകളിലൊന്നു പൊട്ടിയത്. ആകെയൊന്ന് ആടിയുലഞ്ഞ വാഹനം പെട്ടെന്ന് കീഴ്മേല്‍ മറിഞ്ഞു. പലതവണ കരണം മറിഞ്ഞ് റോഡുകള്‍ക്കിടയിലെ വേലി തകര്‍ത്തു മറുഭാഗത്തെത്തി. ഭാര്യയും ഇളയമകളും റോഡിലേക്ക് വീണുകിടക്കുന്നത് ഒറ്റനോട്ടത്തില്‍ കണ്ടു. അതുവഴി മറ്റൊരു വാഹനത്തിലെത്തിയ മനുഷ്യസ്നേഹികളായ രണ്ട് സൌദി യുവാക്കള്‍ പെട്ടെന്ന് തങ്ങളെ എടുത്ത് അവരുടെ വാഹനത്തിലിട്ട് ആശുപത്രിയിലേക്ക് കുതിച്ചു^അതുവരെ അസ്ലം ഓര്‍ക്കുന്നു.  'ഗള്‍ഫ് മാധ്യമ'ം ഖസീം ലേഖകനെന്ന നിലയില്‍ അപകടങ്ങളും മരണങ്ങളും അസ്ലമിന് പുതുമയുള്ളതായിരുന്നില്ല. ഔദ്യോഗികാവശ്യാര്‍ഥം നിരന്തരം യാത്ര ചെയ്യുമ്പോഴും മേഖലയിലുണ്ടാകുന്ന അപകടങ്ങളൊന്നും 'മിസ്' ചെയ്യാറില്ല. യാത്രക്കിടയില്‍ പോലും വാര്‍ത്ത തയാറാക്കി പത്രത്തിലേക്കെത്തിക്കാന്‍ ജാഗ്രത കാണിച്ചിരുന്ന അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ദുരന്തവാര്‍ത്ത ബുറൈദയിലെ സുഹൃത്തുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്ക പെട്ടെന്നുള്‍ക്കൊള്ളാനായില്ല. 

മൂത്ത സഹോദരിയുടെ ഏക മകളുടെ വിവാഹത്തില്‍ പങ്കെടുക്കുന്നതിന് നാട്ടിലേക്ക് പോകാനുള്ള ഒരുക്കവുമായി ബന്ധപ്പെട്ട് കഴിഞ്ഞയാഴ്ച കുടുംബ സമേതം റിയാദിലെത്തിയിരുന്നു. നാട്ടിലേക്കുള്ള വഴിയില്‍ വീണ്ടും റിയാദില്‍ കുടുംബത്തോടൊപ്പം സന്ധിക്കാം എന്ന് നല്‍കിയ ഉറപ്പാണ് ദുരന്തം തകിടം മറിച്ചത്.  അല്‍ ഗാത്ത് ജനറലാശുപത്രിയില്‍ സുഖം പ്രാപിച്ചുവരികയാണ് അസ്ലമും മൂത്ത മകള്‍ തസ്നിയും. ഇടതുകാലിന് പൊട്ടലുള്ള തസ്നി ഇനിയും പ്രിയപ്പെട്ടവരുടെ വിയോഗ വാര്‍ത്ത അറിഞ്ഞിട്ടില്ല. ആശുപത്രിയില്‍ കാണാനെത്തുന്നവരോട് ഉമ്മയും ഹസ്നയും എവിടെയെന്ന് ചോദിക്കുന്നുണ്ട്. മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ച് ഖബറടക്കാനാണ് തീരുമാനം. ഷീജയുടെ മയ്യിത്ത് മജ്മ ജനറലാശുപത്രി മോര്‍ച്ചറിയിലും  ഹസ്നയുടേത് അല്‍ ഗാത്ത് ആശുപത്രി മോര്‍ച്ചറിയിലുമാണ്.ബുറൈദയിലെയും റിയാദിലെയും സാമൂഹിക പ്രവര്‍ത്തകര്‍ സഹായങ്ങളുമായി രംഗത്തുണ്ട്. 

നജിം കൊച്ചുകലുങ്ക്

4 comments:

പാവപ്പെട്ടവൻ said...

തികച്ചും തരിച്ചു പോകുന്ന അനുഭവങ്ങള്‍

Anonymous said...

വിളിക്കാതെ വരുന്ന അഥിതിയല്ലെ മരണം ആരും ആഗ്രഹിക്കാത്ത സമയത്ത് വായിച്ചപ്പോൾ ആർക്കൊക്കെ എപ്പോഴൊക്കെ .... നമുക്ക് പ്രാർഥിക്കാം ... അവർക്കു വേണ്ടി..എല്ലാർക്കു വേണ്ടിയും ...

Anonymous said...
This comment has been removed by the author.
Admin said...

എന്തുപറയണമെന്നറിയില്ല. ഇത്തരമനുഭവങ്ങള്‍ മനുഷ്യനെ എന്താക്കിതീര്‍ത്തുകൂട..?